ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി സെമിഫൈനലിലെ ഷൂട്ടൗട്ട് വിവാദത്തിൽ മാപ്പ് പറഞ്ഞ് രാജ്യാന്തര ഹോക്കി ഫെഡറേഷൻ. വെള്ളിയാഴ്ച ഇന്ത്യൻ വനിതാ ഹോക്കി ടീമും ഓസ്ട്രേലിയൻ വനിതകളും തമ്മിൽ നടന്ന സെമി ഫൈനൽ മത്സരത്തിനിടെയായിരുന്നു വിവാദ സംഭവമുണ്ടായത്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഇന്ത്യ 3-0ന് പരാജയപ്പെട്ടിരുന്നു.
നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലെ ആദ്യ കിക്കിലാണ് വിവാദമായ തീരുമാനമുണ്ടായത്. ഓസീസിന്റെ ആംബ്രോസിയ മലോൺ എടുത്ത ആദ്യ കിക്ക് ഇന്ത്യൻ ഗോൾകീപ്പർ സവിത സേവ് ചെയ്തു. എന്നാൽ കിക്ക് എടുക്കുമ്പോൾ അധികൃതർ കൗണ്ട്ഡൗൺ ടൈമർ ഓൺ ചെയ്യാൻ മറന്നുവെന്ന കാരണം പറഞ്ഞ് ഓസീസ് ടീമിനോട് വീണ്ടും കിക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ശ്രമത്തിൽ മലോൺ സ്കോർ ചെയ്യുകയും ചെയ്തു. ഇതാണ് വിവാദത്തിന് വഴിവെച്ചത്.
‘2022 ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതകളും ഓസ്ട്രേലിയൻ വനിതകളും തമ്മിൽ നടന്ന സെമി ഫൈനൽ മത്സരത്തിലെ പെനാൽറ്റി ഷൂട്ടൗട്ട് അബദ്ധത്തിൽ നേരത്തെ ആരംഭിച്ചു (കൗണ്ട്ഡൗൺ ടൈമർ പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ലായിരുന്നു). അതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ പെനാൽറ്റി കിക്ക് വീണ്ടും എടുക്കുക എന്നതാണ് നടപടിക്രമം, അതാണ് ചെയ്തതും. ഭാവിയിൽ സമാനമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ സംഭവം എഫ്.ഐ.എച്ച് സമഗ്രമായി അവലോകനം ചെയ്യും.’ – എഫ്.ഐ.എച്ച് പ്രസ്താവനയിൽ പറഞ്ഞു.