കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടു. ചാൻസിലർ പദവി ഒഴിയാമെന്ന് ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി.സിയുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ തന്നിൽ സമ്മർദ്ദമുണ്ടായെന്നുമാണ് ഗവർണറുടെ ആരോപണം.
സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ രാജ്ഭവനിലെത്തി തന്നോട് സംസാരിച്ചു. ചാൻസിലർ ആയി തുടരാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്നും അവർ അറിയിച്ചിരുന്നു. തുടർന്ന് ജനുവരിയിൽ മുഖ്യമന്ത്രി തനിക്ക് വീണ്ടും കത്തയച്ചു.
സർവ്വകലാശാലകളുടെ സ്വയംഭരണാധികാരത്തെ ബാധിക്കുന്ന നീക്കങ്ങൾ ഉണ്ടാകില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു. സർക്കാരിന്റെയോ രാഷ്ട്രീയ ഇടപെടലോ ഉണ്ടാകില്ലെന്നും കത്തിൽ മുഖ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി. പക്ഷേ വീണ്ടും സർക്കാർ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും ഗവർണർ ആരോപിക്കുന്നു.
ഇപ്പോഴത്തെ വിസിയെ നിലനിർത്താൻ മുഖ്യമന്ത്രി നേരിട്ടെത്തി. തന്റെ നാട്ടുകാരനാണ് വി.സി എന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. താൻ ആവശ്യപ്പെടാതെയാണ് സർക്കാർ വി.സി. നിയമനത്തിന് എജിയുടെ നിയമോപദേശം വാങ്ങി രാജ്ഭവന് നൽകിയത്. ഇത് സമ്മർദതന്ത്രമായിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.