തിരുവനന്തപുരം: അസുഖ ബാധിതയായ അമ്മയെ കാണാന്‍ അഞ്ചുദിവസത്തേക്ക് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഉപാധികളോടെ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്.
സിദ്ദിഖ് കാപ്പന്റെ 90 വയസുള്ള രോഗിയായ അമ്മ കദിജ കുട്ടിയുടെ അവസ്ഥ അത്യാസന്ന നിലയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യ കാലയളവിൽ ഉത്തര്‍പ്രദേശ് പൊലീസിന്റെ സുരക്ഷയിലായിരിക്കും സിദ്ദിഖ് കാപ്പന്‍. മാധ്യമങ്ങളോടോ മറ്റേതെങ്കിലും തരത്തില്‍ മറ്റുള്ളവരുമായോ ബന്ധപ്പെടരുതെന്നും സിദ്ദിഖ് കാപ്പനോട് കോടതി നിര്‍ദ്ദേശിച്ചു.
ഹാഥ്രസിൽ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി പോയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പൻ കലാപം ഉണ്ടാക്കുനതിനായാണ് ഹത്രാസിലേക്ക് പുറപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. ലഘുലേഖകൾ സംഘത്തിൽ നിന്ന് പിടിച്ചെടുത്തിരുന്നു.