കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ കത്‌വ-ഉന്നാവോ പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരകള്‍ക്ക് വേണ്ടി പിരിച്ച തുക ദുര്‍വിനിയോഗം ചെയ്തെന്ന് ആരോപണം. യൂത്ത് ലീഗിന്റെ മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കത്‌വ-ഉന്നാവോ പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരകളുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനും നിയമപരമായ സഹായം നൽകുന്നതിനും ഏപ്രിൽ 20 ന് പള്ളികൾ ഉൾപ്പെടെ പൊതുജനങ്ങളിൽ യൂത്ത് ലീഗ് പിരിവ് നടത്തിയിരുന്നു. എന്നാൽ ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതിൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു കണക്കുമില്ലെന്നാണ് യൂസഫ് പടനിലം യൂത്ത് ലീഗന്റെ ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈറിനും പി.കെ.ഫിറോസിനും എതിരെ ആരോപിക്കുന്നത്.
കമ്മിറ്റിയില്‍ കാണിച്ചത് 48 ലക്ഷം രൂപ പിരിച്ചു എന്ന അനൗദ്യോഗിക കണക്കുമാത്രമായിരുന്നെന്നും, ലഭിച്ച തുകയുടെ രേഖകളോ വിശദാംശകളോഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും യൂസഫ് പടനിലം പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിമത സ്ഥാനാർത്ഥിയായി മത്സരിച്ചതിനെത്തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി യൂസഫിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.