കൊച്ചി: മെട്രോമാൻ ഇ. ശ്രീധരൻ വിശ്രമ ജീവത്തിലേക്ക്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ മുഖ്യ ഉപദേശക സ്ഥാനമുൾപ്പെടെയുള്ള ഔദ്യോഗിക ചുമതലകളിൽ നിന്ന് അദ്ദേഹം ജൂൺ 30ന് വിരമിക്കും.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പൊന്നാനിയിലെ വീട്ടിലായിരിക്കും വിശ്രമ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ധേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
88 വയസായി. ഇനിയും ഇങ്ങനെ ജോലി ചെയ്യാനാകില്ല. ആരോഗ്യപ്രശ്നങ്ങളും കുറച്ചുണ്ട്- ശ്രീധരന്‍ പറഞ്ഞു. മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് ഒഴിവാകുന്നതായി ഡിഎംആർസിയെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എനിക്കു പ്രായമായെന്ന് അവർക്കുമറിയാം. അതിനാൽ അനുമതി കിട്ടാൻ പ്രയാസമുണ്ടാകില്ല. അവരെന്നെ സ്ഥിര ഉപദേഷ്ടാവായി നിയമിച്ചതല്ല. കേരളത്തിലെ ജോലികൾക്കു വേണ്ടിയാണ് ഉപദേഷ്ടാവാക്കിയത്- അദ്ദേഹം വ്യക്തമാക്കി.
കൊച്ചി മെട്രോ പേട്ട എത്തുന്നതോടെ കേരളത്തിലെ ചുമതലകളെല്ലാം പൂർത്തിയാകും. പാലാരിവട്ടം പുനർനിർമാണം ഒഴികെ മറ്റൊന്നും ഔദ്യേഗികമായി നിലനിൽക്കുന്നില്ല. പാലാരിവട്ടം മേൽപ്പാലം പുനർനിർമിക്കാമെന്ന് മുഖ്യമന്ത്രിക്ക് വാക്കു കൊടുത്തു പോയെന്നും ഇനി പിന്മാറാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.2012ലാണ് കേരളത്തിലെത്തിയത്. ഇപ്പോൾ എട്ട് വർഷം കഴിഞ്ഞു. കൊച്ചി മെട്രോ ഒഴികെ മറ്റൊന്നും ഉദ്ദേശിച്ച രീതിയിൽ നടന്നില്ല. അതിൽ സങ്കടമുണ്ട്- അദ്ദേഹം പറഞ്ഞു. എല്ലാ ചുമതലകളിൽ നിന്നും പെട്ടെന്ന് ഒഴിവാകാനാകില്ലെന്നും വിശ്രമ ജീവിതത്തിന്റെ ഭാഗമായി ഇതെല്ലാം തുടരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.