തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ അടക്കമുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയത്തിൽ കെ കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് ലോകായുക്ത നോട്ടീസയച്ചു. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണം.
കോവിഡ് കാലത്ത് മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ കേസിലാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. കോൺഗ്രസ് പ്രവർത്തക വീണ എസ് നായരുടെ ഹർജിയിലാണിത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡിന്റെ തുടക്കത്തിൽ പിപിഇ കിറ്റ്, ഗ്ളൗസ്, ഇൻഫ്രാറെഡ് തെർമോമീറ്റർ എന്നിവ അടക്കമുള്ള സാധനങ്ങൾ വാങ്ങിയതിൽ അഴിമതി നടന്നുവെന്നാണ് ആരോപണം. കുറഞ്ഞ വിലയ്ക്ക് ഇവ നൽകാൻ തയ്യാറായ കമ്പനികളെ ഒഴിവാക്കി വൻ തുകയ്ക്ക് വാങ്ങുകയായിരുന്നുവെന്നാണ് ആരോപണം.