gnn24x7

രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു

0
444
gnn24x7

ഇടുക്കി: രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ചിന്നത്തായി (55)യുടെ മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ 58 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. 12 മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്.

ആഗസ്റ്റ് 5നാണ് ഇടുക്കി രാജമലക്കടുത്ത്​ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായത്. കണ്ണൻ ദേവൻ പ്ലാന്‍റേഷനിലെ പെട്ടിമുടി സെറ്റില്‍മെൻറിൽ സ്ഥിതി ചെയ്യുന്ന ലയങ്ങള്‍ക്ക് മുകളിലേക്കായിരുന്നു മണ്ണിടിഞ്ഞു വീണത്. 20 വീടുകളുള്ള നാല്​​ ലയങ്ങൾ പൂർണമായും ഒലിച്ചുപോയിരുന്നു​. 80തോളം തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് ദുരന്തമുണ്ടായത്​.

ഇടമലക്കുടിയുടെ പ്രവേശന കവാടമാണ് പെട്ടിമുടി. മൂന്നുവശങ്ങളും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പെട്ടിമുടിയിൽ ഫോൺ ബന്ധം നിലച്ചിട്ട് മാസങ്ങളായി. കാലവർഷം ശക്തി പ്രാപിച്ചതോടെ പെരിയവരൈ പാലം തകർന്നതിനാൽ ഫയർഫോഴ്സിനടക്കം എത്തിപ്പെടാൻ തടസ്സം നേരിട്ടിരുന്നു.

gnn24x7