കോഴിക്കോട്: അനധികൃത പാറഖനനം തടയണമെന്നാവശ്യപ്പെട്ട് ഉത്തരമേഖലാ റവന്യു വിജിലന്‍സ് വിഭാഗമാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയത്. അനധികൃത ക്വാറികള്‍ക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഭൂപരിഷ്‌കരണനിയമം ലംഘിച്ച ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും റവന്യുവിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ നടക്കുന്ന അനധികൃത പാറഖനനം അടിയന്തിരമായി തടയണം. മലയോര മേഖലയായ കൂടരഞ്ഞി, തിരുവമ്പാടി, ചക്കിട്ടപ്പാറ, ചെമ്പനോട, കോടഞ്ചേരി വില്ലേജുകളിലെ അനധികൃത ഖനനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു വിജിലന്‍സ് വിഭാഗം കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കത്തയച്ചു.
അനധികൃത ക്വാറികള്‍ക്ക് ജിയോളജി അനുമതിയും പാട്ടവും അനുവദിച്ച വില്ലേജ് ഓഫീസര്‍മാര്‍, താമരശ്ശേരി ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റവന്യു വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഭൂപരിഷ്‌ക്കരണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് പ്ലാന്റേഷന്‍ ഭൂമി തരം മാറ്റിയവര്‍ക്കെതിരെയും കരിങ്കല്‍ ഖനനം ചെയ്യുന്നവര്‍ക്കതിരെയും കേസെടുക്കണമെന്നും റവന്യു വിജിലന്‍സ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലുള്‍പ്പെടെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തുടരുന്നതിനിടെയാണ് റവന്യു വിജിലന്‍സിന്റെ ഇടപെടല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധിതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കാൻ വിമുഖത കാണിച്ചെന്ന് പരിസ്ഥിതിപ്രവർത്തകനായ ബാലകൃഷ്ണൻ തോട്ടുമുക്കം പറഞ്ഞു.