കൊച്ചി: അഭയ കേസ് പ്രതികൾക്ക് വിചാരണക്കോടതി നൽകിയ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കുമാണ് ജാമ്യം അനുവദിച്ചത്. ശിക്ഷാ വിധി സസ്പെന്റ് ചെയ്ത് ജാമ്യം നൽകണമെന്ന കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി. 5 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നും, പ്രതികൾ സംസ്ഥാനം വിടരുതെന്നും ജാമ്യവ്യവസ്ഥയിൽ ഉണ്ട്.
തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത് എന്നാണ് പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ അപ്പീലിൽ വിധി വരുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ജാമ്യം അനുവദിക്കണം എന്നാണ് പ്രതികളുടെ ആവശ്യം.
2020 ഡിസംബർ 23ന് അഭയ കൊലപാതകക്കേസിൽ ഫാദർ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റർ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലെ കോടതി വിട്ടയച്ചിരുന്നു. നാലാംപ്രതി എഎസഐ വിവി അഗസ്റ്റിൽ വിചാരണക്കിടെ മരിച്ചതോടെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കപ്പെട്ടു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് ശിക്ഷ വിധിച്ചത്.