കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതോടെ യൂറോപ്പിലെ വേനലവധിക്കാലം പ്രതിസന്ധിയിൽ. മാസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ദിവസേന പുറത്തുവരുന്നത്. ഇറ്റലിയില്‍ ഒറ്റദിവസം 62700 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായുള്ള കണക്കുകളായിരുന്നു ചൊവ്വാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. അതേസമയം ജര്‍മ്മനിയില്‍ ചൊവ്വാഴ്ച 122000 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 95000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. BA.5 വ്യാപകമായ പോര്‍ച്ചുഗലില്‍ പ്രതിദിനം മുപ്പതിനായിരം പേര്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഓസ്ട്രിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം ശക്തമാണ്. ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദങ്ങളായ BA.4, BA.5 എന്നിവയാണ് നിലവിൽ യൂറോപ്യന്‍ രാജ്യങ്ങളിലെങ്ങും പടരുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ വ്യാപനത്തിന് രണ്ട് കാരണങ്ങളാണ വിദഗ്ധര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. വാക്‌സിനേഷനിലൂടെയോ, രോഗബാധയിലൂടെയോ നേടിയെടുത്ത പ്രതിരോധ ശേഷി ആളുകളില്‍ കുറയുന്നതോ, പെട്ടെന്ന് രോഗം പടര്‍ത്താന്‍ ശേഷിയുള്ളതുമായ പുതിയ വകഭേദങ്ങളുടെ സാന്നിദ്ധ്യമോ ആവാം നിലവിലെ കോവിഡ് തരംഗത്തിന്റെ പ്രധാന കാരണങ്ങളെന്ന് University of Montpellier ലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ Mircea Sofonea പറഞ്ഞു. BA.2 വകഭേദത്തേക്കാള്‍ 10 ശതമാനം വ്യാപനശേഷിയുള്ള BA.4 കൂടുതല്‍ പിടിമുറുക്കുന്നതായുള്ള സൂചനകളാണ് ലഭിക്കുന്നതെന്ന് പാരീസിലെ Pasteur Institute ന്റെ വൈറസ് ഇമ്മ്യൂണിറ്റി മേധാവി Olivier Schwartz പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളും വലിയ ജാഗ്രത പാലിക്കണമെന്ന് European Centre for Disease Prevention and Control (ECDC) മുന്നറിയിപ്പ് നല്‍കി. കോവിഡ് പരിശോധനയും, നിരീക്ഷണവും കൂടുതല്‍ ശക്തമാക്കണമെന്നാണ് നിര്‍ദ്ദേശം. പുതിയ തരംഗം മുന്നില്‍ക്കണ്ട് മാരക രോഗം പിടിപെട്ട ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനുള്ള നടപടികളും എടുക്കമമെന്ന് ECDC നിര്‍ദ്ദേശിച്ചു.