കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ പുതിയ തന്ത്രവുമായി ദിലീപ് രംഗത്ത്. കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ദിലീപ് പുതിയ ഹര്‍ജി വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു.കേസിലെ നിര്‍ണായക തെളിവായ നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്.
ഈ പരിശോധനാ ഫലം വന്നതിന് ശേഷം മതി സാക്ഷി വിസ്താരം എന്നാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.സാക്ഷി വിസ്താരത്തിന്‍റെ തീയതി തീരുമാനിക്കാനായി കേസ് പരിഗണിച്ചപ്പോഴാണ് ദിലീപ് പുതിയ ഹര്‍ജി നല്‍കുന്നത്. എന്നാല്‍ ഇതിനനുകൂലമായ ഒരു വിധി വിചാരണ കോടതി നല്‍കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.ആറുമാസത്തിനുള്ളില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിചാരണ കോടതിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
അതേസമയം, സാക്ഷിവിസ്താരം തുടങ്ങാനുള്ള തീയതി വിചാരണക്കോടതി തീരുമാനിച്ചു. 136 സാക്ഷികൾക്ക് സമൻസ് അയക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം മുപ്പതാം തീയതി സാക്ഷി വിസ്താരം ആരംഭിക്കും. ഈ 136 സാക്ഷികളെ ആദ്യഘട്ടമായിട്ടാണ് വിസ്തരിക്കുകയെന്നും കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി.
നേരത്തെ കേസിലെ പ്രതിപട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതികളെ കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയും കുറ്റം ചുമത്തുകയും ചെയ്തിരുന്നു.
എങ്കിലും ഈ ആവശ്യവുമായി ദിലീപ് മേല്‍ക്കോടതികളെ സമീപിക്കാന്‍ പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ദിലീപിന്‍റെ ഈ ഹര്‍ജിയും കോടതി തള്ളുമെന്നാണ് റിപ്പോര്‍ട്ട്.