തിരുവനന്തപുരം: പാമ്പു കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ പൂർണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് 72 മണിക്കൂർ കഴിഞ്ഞു മാത്രമേ എന്തെങ്കിലും വ്യക്തത വരുത്താൻ കഴിയൂ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
വ്യാഴാഴ്ച രക്ത അണലിയുടെ കടിയേറ്റ് സുരേഷ് ആശുപത്രിയിലായത്. കൊല്ലം പത്തനാപുരത്ത് വച്ചായിരുന്നു സംഭവം. പാമ്പിനെ പിടിച്ചശേഷം അത് പൊതുജനങ്ങൾക്കായി വീണ്ടും പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
മുമ്പ് വാവ സുരേഷിന് പാമ്പ്കടിയേറ്റപ്പോൾ വീണ്ടും കടിയേൽക്കുന്നത് ജീവൻ അപകടത്തിലാക്കും എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.