കൊച്ചി തുറമുഖത്ത് പുതിയ ക്രൂയിസ് ടെര്‍മിനലിന്റെ കമ്മിഷനിംഗ് അടുത്ത മാസം. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ 25.72 കോടി രൂപ ചെലവഴിച്ചാണ് അത്യാഡംബര കപ്പലുകളെ വരവേല്‍ക്കാന്‍ ടെര്‍മിനല്‍ ഒരുങ്ങുന്നത്.
വിസ്തീര്‍ണ്ണം 12,200 ചതുരശ്ര അടി വരുന്ന പുതിയ ടെര്‍മിനലിന് 420 മീറ്റര്‍ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാനാകും. നിലവില്‍ 250 മീറ്റര്‍ വരെ നീളമുള്ള ക്രൂയിസ് കപ്പലുകളാണ് കൊച്ചിയില്‍ അടുക്കുന്നത്. പാസഞ്ചര്‍ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, എട്ട് കസ്റ്റംസ് ക്‌ളിയറന്‍സ് കൗണ്ടറുകള്‍, ഏഴ് സെക്യൂരിറ്റി കൗണ്ടറുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, വൈ-ഫൈ തുടങ്ങിയവ സൗകര്യങ്ങളുമുണ്ടാകും.
കസ്റ്റംസ് ക്‌ളിയറിംഗും സഞ്ചാരികളുടെ മറ്റ് കടലാസ് നടപടികളുമെല്ലാം ഒരു കുടക്കീഴില്‍ തന്നെ പൂര്‍ത്തിയാക്കാമെന്നതും പുതിയ ടെര്‍മിനലിന്റെ സവിശേഷതയാണ്. ഒരേസമയം 5,000 സഞ്ചാരികളെ സ്വീകരിക്കാനാകും. പുതിയ ടെര്‍മിനല്‍ സജ്ജമാകുന്നതോടെ, പ്രതിവര്‍ഷം 60 നു മേല്‍ കപ്പലുകളെ വരവേല്‍ക്കാന്‍ സാധ്യമാകും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 49 ആഡംബര കപ്പലുകളിലായി 62,753 സഞ്ചാരികളും 28,828 കപ്പല്‍ ജീവനക്കാരും കൊച്ചിയില്‍ എത്തിയിരുന്നു. 2017-18ല്‍ 42 കപ്പലുകളിലായി 47,000 സഞ്ചാരികളാണ് വന്നത്. നടപ്പുവര്‍ഷം ഇതുവരെ കൊച്ചി തുറമുഖത്ത് 36 ആഡംബര കപ്പലുകളിലായി 40,000 ഓളം പേര്‍ വന്നു. ആകെ പ്രതീക്ഷിക്കുന്നത് 54 കപ്പലുകളാണ്; 60,000ലേറെ സഞ്ചാരികളെയും.
ഓരോ ആഡംബര കപ്പല്‍ കൊച്ചിയില്‍ എത്തുമ്പോഴും ഫീസിനത്തില്‍ 15 ലക്ഷത്തോളം രൂപയാണ് തുറമുഖ ട്രസ്റ്റിനു കിട്ടുന്നത്.
സഞ്ചാരികള്‍ ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, കൊച്ചി നഗരം, ആലപ്പുഴ, മൂന്നാര്‍, തേക്കടി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് മടങ്ങുക. ഓരോ സഞ്ചാരിയും ഷോപ്പിംഗിനായി ഏകദേശം 27,000 രൂപയാണ് ചെലവിടുന്നത്.
കഴിഞ്ഞ വര്‍ഷം 1.20 ദശലക്ഷം ചൈനക്കാരും 2.30 ലക്ഷം ഇന്ത്യക്കാരും ക്രൂയിസ് കപ്പലുകളില്‍ യാത്ര ചെയ്തതായാണ് കണക്ക്. ക്രൂയിസ് യാത്ര നടത്തുന്ന കേരളീയരുടെ എണ്ണം ഓരോ വര്‍ഷവും 25 % എന്ന നിരക്കില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തികളും കുടുംബങ്ങളും കോര്‍പ്പറേറ്റ് ഗ്രൂപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു.