വാളയാര്‍: വാളയാർ പീഡന കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ തൂങ്ങി മരിച്ച നിലയിൽ. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പ്രദീപ്. ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവില്ലെന്ന് കണ്ട് ഇയാളെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു.
പ്രദീപ് അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെ വന്ന ശേഷം മുറിയിലേക്ക് പോയി എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോളാണ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യക്ക് നയിച്ചത് എന്നതാണ് പ്രാഥമിക നിഗമനം.
2017ലായിരുന്നു വാളയാറിലെ ദളിത് സഹോദരിമാർ പീഡനത്തെ തുടർന്ന് തൂങ്ങി മരിച്ചുവെന്ന വാർത്ത പുറത്തു വരുന്നത്.
പെണ്‍കുട്ടികളുടെ അമ്മ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 9ന് സെക്രട്ടറിയേറ്റില്‍ സമരം ആരംഭിച്ചിരുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ സമരം.