കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനായി ബെലാറൂസ് അതിർത്തിയിൽ യുക്രെയ്നും റഷ്യയും തമ്മിലുള്ള ചർച്ച ആരംഭിച്ചു. പ്രതിരോധ മന്ത്രിയാണ് യുക്രെയ്ൻ സംഘത്തെ നയിക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് യുക്രെയ്ന്റെ ആവശ്യം. എന്നാൽ നിബന്ധനകളുണ്ടെന്ന് റഷ്യ അറിയിച്ചു. യുക്രെയ്നിലെ പല നഗരങ്ങളും പിടിച്ചെടുത്താണു റഷ്യയുടെ മുന്നേറ്റം. ആണവായുധങ്ങൾ തയാറാക്കി വയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിർദേശം നൽകി.
ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കഷെൻകോയാണ് ചർച്ചയ്ക്കായി യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ ക്ഷണിച്ചത്. എന്നാൽ റഷ്യൻ അധിനിവേശത്തിന് ബെലാറൂസ് സഹായം നൽകുന്നതിനാൽ ചർച്ചയ്ക്കില്ലെന്നായിരുന്നു യുക്രെയ്ന്റെ നിലപാട്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
യൂറോപ്യൻ യൂണിയൻ എത്രയും പെട്ടന്ന് അംഗത്വം അനുവദിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. അഞ്ചാദിവസവും പാശ്ചാത്യ രാജ്യങ്ങളെ റഷ്യ അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിനൊപ്പം നിൽക്കാനാണ് ആഗ്രഹം. അതു സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.