ന്യൂഡല്‍ഹി: ഇന്ന് സൈബര്‍ അക്രമണങ്ങളും ദുരുപയോഗങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അവയെ കൂടുതല്‍ കര്‍ശനമായി നിയന്ത്രിക്കുവാന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ്. ധാരാളം പേര്‍ ഇപ്പോള്‍ സൈബര്‍ ഇടത്തില്‍ വ്യക്തമല്ലാത്ത വ്യാജവിലാസങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വിവിധ തരത്തിലുള്ള തട്ടിപ്പുകളും സാമ്പത്തിക തട്ടിപ്പുകളും യഥേഷ്ടം നടത്തിവരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സൈബര്‍ സുരക്ഷാ നയം കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി പരിഗണിക്കുന്നത്.
ഇതുപ്രകാരം പുതിയ സൈബറിടം നിയന്ത്രിക്കുവാന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റേഴ്‌സ് ഓഫീസ് പുതിയ തന്ത്രങ്ങളും നയങ്ങളും തയ്യാറാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി. ഇതെക്കറിച്ച് വിവിധ തലങ്ങളില്‍ നിന്നും മന്ത്രാലയങ്ങളുടേയും വിദഗ്ദരുടെയും അഭിപ്രായ ശേഖരണം ഇതിനകം നടത്തികഴിഞ്ഞു. ഈ നയത്തിന് അന്തിമ രൂപം നല്‍കുന്നതിനായി ഇപ്പോള്‍ കേന്ദ്ര ഇലക്‌ട്രോണിക് ആന്റ് ഐ.ടി. മന്ത്രാലയവുമായി സജീവ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഡിസംബര്‍ മാസത്തോടെ ഇത് പ്രാബല്ല്യത്തില്‍ വരുമെന്നാണ് അധികാരികള്‍ അറിയിച്ചത്.
നിലവില്‍ ധാരാളം സൈബര്‍ സുരക്ഷാ നിയമങ്ങള്‍ ഉണ്ടെങ്കിലും മിക്കവയും ശക്തമല്ല. ആയതിനാല്‍ നിലിവിലുള്ളവയെ കൂടുതല്‍ ശക്തപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള നയങ്ങളാണ് ആദ്യം മുന്നോട്ടു വയ്ക്കുക. തുടര്‍ന്ന് 2013 ല്‍ പുറത്തു വന്ന മാര്‍ഗരേഖ തികച്ചും നവീകരിച്ചായിരിക്കും പ്രാബല്യത്തില്‍ വരികയെന്നും അറിയിച്ചു. ഇതില്‍ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നൊക്കെ കൃത്യമായി ഉണ്ടായിരിക്കും. ഇതോടൊപ്പം ടെലികോം കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ വിവര സുരക്ഷ കൂടുതല്‍ ശക്തമാക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.