കൊച്ചി: ചൂതാട്ടത്തിന്റെ പരിധിയില്‍ വരില്ലെന്നു ചൂണ്ടിക്കാട്ടി ഓൺലൈൻ റമ്മികളി നിരോധിച്ച സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. കളിക്കുന്ന ആളുടെ പ്രാവീണ്യം കൊണ്ടു ജയിക്കാവുന്ന കളിയാണ് ഇതെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഓൺലൈൻ റമ്മി നിരോധിക്കുകയും നേരിട്ടു കളിക്കുന്നതിന് ഇളവ് അനുവദിക്കുകയും ചെയ്യുന്നത് വിവേചനം ആണെന്നു നിരീക്ഷിച്ചാണ്, ഹൈക്കോടതിയുടെ തന്നെ നിർദേശത്തിൽ പുറത്തിറക്കിയ സർക്കാർ വിജ്ഞാപനം റദ്ദാക്കിയിരിക്കുന്നത്.
ഫെബ്രുവരി 23ന് 1960ലെ കേരള ഗെയിമിങ് ആക്‌ടിൽ മാറ്റംവരുത്തിയാണ് പണംവച്ചുളള ഓൺലൈൻ റമ്മികളി സംസ്ഥാന സർക്കാർ നിരോധിച്ചത്. ഓൺലൈനിലൂടെ നിരവധിപ്പേർക്ക് പണം നഷ്ടമായെന്നും പലരും ആത്മഹത്യ ചെയ്തെന്നും കാണിച്ച് ചാലക്കുടി സ്വദേശി പോളി വടക്കൻ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചായിരുന്നു കോടതി ഇടപെടൽ.