തിരുവനന്തപുരം: സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. സർവ്വകലാശാലകളെ രാഷ്ട്രീയ വത്കരിക്കാനാണ് നീക്കം. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവർണർ മാറി നിൽക്കാമെന്ന് 4 തവണ കത്ത് നൽകി. അയ്യോ സാറേ പോകല്ലേ എന്ന് പറഞ്ഞ് കാലു പിടിച്ചു. പിന്നെ ധാരണ ഒപ്പിട്ടു. ഗവർണർ പറഞ്ഞ പോലെ മുഖ്യമന്ത്രി കത്ത് എഴുതി കൊടുത്തു. എന്നിട്ട് ഇപ്പോൾ എന്തിനാണ് ഗവർണറെ ചാൻസിലർ പദവിയിൽ നിന്നും മാറ്റുന്നത്?- പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും മാറ്റിയാൽ സർവകലാശാലകളിൽ സിപിഎം നിയമനങ്ങൾ നടക്കും.അതിനാൽ ഈ നിയമത്തെ എതിർക്കുംസർവുകലാശാല കമ്മ്യൂണിസ്റ്റ് വത്കരിക്കും.ഗവർണറും സർക്കാരും ചേർന്നാണ് യുജിസി ചട്ടങ്ങൾ അട്ടിമറിച്ചത്. നാല് പ്രാവശ്യം ഗവർണർക്ക് കത്തയച്ച മുഖ്യമന്ത്രിയാണ് നമ്മളെ ആര്‍എസ്എസ് വിരുദ്ധത പഠിപ്പിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഇതിനായി ഓര്‍ഡിനന്‍സ് പുറത്തിറക്കും. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനും തീരുമാനമായി. ഗവർണ്ണർക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരെ ചാൻസലര്‍മാരാക്കാനാണ് നീക്കം.