ന്യൂഡൽഹി: പ്രമുഖ മാധ്യമ പ്രവർത്തകയും ബിജെപി വിമർശകയുമായ റാണ അയ്യൂബിന്റെ 1.77 കോടി രൂപ തടഞ്ഞുവച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണം വെളുപ്പിക്കൽ, സന്നദ്ധസേവന പ്രവർത്തനങ്ങൾക്കായി സമാഹരിച്ച പണം വകമാറ്റൽ തുടങ്ങിയ നിയമ ലംഘനങ്ങളെത്തുടർന്നാണ് തുക തടഞ്ഞുവച്ചത്. റാണാ അയ്യൂബിന്റേയും കുടുംബത്തിന്റേയും പേരിൽ ബാങ്കിലുണ്ടായിരുന്ന സ്ഥിരനിക്ഷേപമാണ് ഇഡി മരവിപ്പിച്ചത്.
സെപ്റ്റംബറിൽ ഉത്തർപ്രദേശ് ഗാസിയാബാദ് പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിരുന്നു. 2020 മുതൽ 2021 വരെ ഓൺലൈൻ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ കെറ്റോയിലൂടെ 2.69 കോടി രൂപ സമാഹരിച്ചതായി ഇഡി വെളിപ്പെടുത്തി. ‘കെറ്റോയിലൂടെ 2,69,44,680 രൂപയാണ് റാണ അയ്യൂബ് സമാഹരിച്ചത്. പിതാവിന്റെയും സഹോദരിയുടെയും അക്കൗണ്ടിലുണ്ടായിരുന്ന തുക പിൻവലിക്കുകയും വകമാറ്റുകയും ചെയ്തു. 31 ലക്ഷം ചെലവായതിന്റെ കണക്ക് റാണ അയ്യൂബ് സമർപ്പിച്ചെങ്കിലും പരിശോധനയിൽ 17.66 ലക്ഷം മാത്രമാണ് ചെലവായതെന്നു കണ്ടെത്തി. വ്യാജ ബില്ലുകൾ സമർപ്പിച്ചു. സ്വന്തം ആവശ്യത്തിനായി വിമാന യാത്ര നടത്തിയത് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചെലവിൽ ഉൾപ്പെടുത്തിയെന്നും ഇഡി പറഞ്ഞു. അതേസമയം 74.50 ലക്ഷം പിഎം കെയറിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകിയെന്നും അന്വേഷണ സംഘം അറിയിച്ചു. എന്നാൽ കെറ്റോയിലൂടെ സമാഹരിച്ച മുഴുവൻ തുകയ്ക്കും കണക്കുണ്ടെന്നും ഒരു പൈസ പോലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും റാണ അയ്യൂബ് പറഞ്ഞു.