ലണ്ടൻ: യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞുവെന്ന് ബ്രിട്ടിഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റഷ്യയ്ക്കുമേൽ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ യുക്രെയ്നിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ആക്രമിക്കാൻ തീരുമാനിച്ചു. അതിനാൽ ഉപരോധം ഏർപ്പെടുത്തേണ്ടി വരും. രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തുക’– സാജിദ് പറഞ്ഞു. റഷ്യൻ കമ്പനികൾക്ക് യുഎസ് ഡോളറും ബ്രിട്ടിഷ് പൗണ്ടും ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും ലണ്ടനിൽ വ്യാപാരം നടത്തുന്നതിനു പണം ശേഖരിക്കുന്നതു തടയുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി.
സ്വാതന്ത്ര്യം പ്രഖ്യാപിച്ച യുക്രെയ്നിലെ രണ്ട് പ്രവിശ്യകളിൽ റഷ്യൻ സൈന്യത്തെ വിന്യസിക്കാൻ പുടിൻ ഉത്തരവിട്ടു. ഇതോടെയാണ് യുക്രെയ്ൻ യുദ്ധത്തിന്റെ വക്കിലെത്തിയത്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സമാധാനം നിലനിർത്താനാണ് സൈന്യത്തെ അയയ്ക്കുന്നതെന്ന് പുടിൻ അറിയിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് മേഖലകളാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ റഷ്യൻ സൈന്യം ഈ മേഖലകളിലേക്ക് നീങ്ങി.