ന്യൂയോർക്ക്: ഹൂതികളുടെ ഡ്രോൺ ആക്രമണത്തിനു പിന്നാലെ യുഎൻ രക്ഷാസമിതി യോഗം വിളിക്കണമെന്ന ആവശ്യവുമായി യുഎഇ. വിഷയം സെക്യൂരിറ്റി കൗൺസിലിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഎഇ കത്തയച്ചു. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഹൂതികൾ സാധാരണക്കാരെ ലക്ഷ്യമിടുകയാണെന്ന് യുഎഇ കത്തിൽ കുറ്റപ്പെടുത്തി. ഹൂതി ആക്രമണങ്ങളെ സമിതി ഒറ്റക്കെട്ടായി അപലപിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പരുക്കേറ്റവർ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടേയെന്നും യുഎന്നിലെ യുഎഇ സ്ഥിരാംഗം ലാന നുസെയ്ബ പ്രതികരിച്ചു. മേഖലയിൽ ഭീകരത വ്യാപിപ്പിക്കാനുള്ള ഹൂതികളുടെ ശ്രമമാണിത്. ആക്രമണത്തെ യുഎൻ രക്ഷാസമിതി ഒരേ ശബ്ദത്തിൽ അപലപിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
3 പേർ മരിച്ച ഹൂതി ഡ്രോൺ ആക്രമണം അബുദാബിയിൽ നടന്നതിനു പിന്നാലെ യുഎഇ ഉൾപ്പെട്ട സൗദി സഖ്യസേന യെമന്റെ തലസ്ഥാനമായ സനയിൽ ഉൾപ്പെടെ വ്യോമാക്രമണം നടത്തി. 80 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. മാരിബ്, അൽ ജ്വാഫ് മേഖലകളിൽ 17 തവണ വ്യോമാക്രമണം നടത്തി.