കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ ബിഷപ്പിനെതിരെ നടപടിയുമായി വത്തിക്കാൻ. സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാൻ നോട്ടീസ് നൽകി. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനം ഒഴിയാനാണ് നിർദ്ദേശം. വത്തിക്കാൻ സ്ഥാനപതി ദില്ലിയിലേക്ക് വിളിപ്പിച്ചാണ് നോട്ടീസ് നൽകിയത്. വിമത വൈദിക സമരത്തെ പിന്തുണച്ചതിനാണ് നടപടിയെന്നാണ് സൂചന. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി വത്തിക്കാൻ സ്ഥാനപതി നാളെ എറണാകുളം ബിഷപ്പ് ഹൗസിൽ എത്തും. എറണാകുളം അങ്കമാലി അതിരൂപത സഭാ തർക്കത്തിൽ, ആലഞ്ചേരി വിരുദ്ധരായ വൈദികരെ ബിഷപ്പ് പിന്തുണച്ചിരുന്നു.
അതേസമയം ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്. ഇക്കാര്യത്തിൽ എന്ത് സമീപനം സ്വീകരിക്കണം എന്ന് ചർച്ച ചെയ്യാൻ ബിഷപ്പ് ഹൗസിൽ ഇന്ന് പ്രതിഷേധ യോഗം ചേരും.
കർദ്ദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പല തവണ വത്തിക്കാന് അപേക്ഷ പോയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ നടപടികൾ. ഭൂമി വിൽപ്പനയിലും കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാൻ തഴഞ്ഞിരുന്നു. കുർബാന ഏകീകരണത്തിൽ ബിഷപ്പിന്റെ നടപടി വത്തിക്കാൻ നേരത്തെ തള്ളിയതാണ്. ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതർക്ക് ശക്തി പകരുതെന്ന് കർദ്ദിനാളിനെ പിന്തുണയ്ക്കുന്നവർ ശക്തമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാൻ വത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.