ജനീവ: ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ). യൂറോപ്പിൽ അതിന്‍റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങളോടു പറഞ്ഞു. യൂറോപ്പിൽ മഹാമാരി കലാശപ്പോരിലേക്കു നീങ്ങുന്നുവെന്നതിനെ സാധൂകരിക്കുന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാർച്ചോടെ അറുപതു ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ യൂറോപ്പിൽ ഒമിക്രോൺ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാൽ കുറെ ആഴ്ചകളും ചിലപ്പോൾ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഗോള പ്രതിരോധ ശേഷി രൂപപ്പെടും. ഒന്നുകിൽ വാക്സീൻ അല്ലെങ്കിൽ രോഗബാധമൂലമുള്ള പ്രതിരോധശേഷി വലിയൊരു വിഭാഗം കൈവരിക്കുന്നതോടെ കോവിഡിന്‍റെ തിരിച്ചിറക്കം തുടങ്ങും. ഇനി ഈ വർഷം അവസാനമാണ് കോവിഡ് തിരിച്ചുവരാൻ സാധ്യതയുള്ളത്. ഒരു പക്ഷേ, അതു തിരിച്ചു വരണമെന്നുമില്ല എന്നദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ലോകോരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയിൽ 53 രാജ്യങ്ങളാണുള്ളത്. മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 15 ശതമാനം ഒമിക്രോൺ വകഭേദം മൂലമാണെന്നാണു ലോകോരോഗ്യ സംഘടനയുടെ റിപ്പോർട്ട്.