ന്യൂഡൽഹി: ബാങ്ക് വായ്പത്തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട് ബ്രിട്ടനിൽ കഴിയുന്ന വിജയ് മല്യയെയും നീരവ് മോദിയെയും വിചാരണയ്ക്കായി മടക്കിയയയ്ക്കണമെന്നാണ് നിലപാടെന്ന് ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇവരെ കൈമാറാൻ ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യൻ നിയമത്തെ വെട്ടിക്കാനായി ബ്രിട്ടനെ ഉപയോഗിക്കുന്നവരെ സ്വാഗതം ചെയ്യില്ലെന്നും ബോറിസ് ജോൺസൺ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയ്ക്കു ശേഷം ഡൽഹിയിൽ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ബോറിസ് ജോൺസൺ നിലപാട് വ്യക്തമാക്കിയത്.
ഖലിസ്ഥാൻവാദികളെ ഉൾപ്പെടെ നേരിടാനായി കർമസേന രൂപീകരിച്ചിട്ടുണ്ടെന്നും ഇത്തരക്കാരോട് വിട്ടുവീഴ്ചയില്ലെന്നും ബോറിസ് ജോൺസൺ പറഞ്ഞു. സാമ്പത്തികത്തട്ടിപ്പ് നടത്തി ബ്രിട്ടനിൽ അഭയം തേടുന്നവരെ തിരികെ അയയ്ക്കണമെന്ന് മോദി ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാർ ഒക്ടോബറിൽ ഒപ്പുവയ്ക്കാൻ ധാരണയായിരുന്നു. ഇതോടെ 2030 ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകും. ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം.