കൊച്ചി: സംസ്ഥാനത്ത് സഞ്ചരിക്കുന്ന മദ്യശാലകൾ തുടങ്ങേണ്ട സമയമായെന്നും പരിഷ്കാരങ്ങൾ ഒരു കാലിലെ മന്തെടുത്ത് അടുത്ത കാലിൽ വച്ചതുപോലെ ആകരുതെന്നും ഹൈക്കോടതി. ബെവ്കോ ഔട്ട്ലറ്റുകൾക്കു മുന്നിലെ ആൾക്കൂട്ടം സംബന്ധിച്ച കത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് സർക്കാരിനെ വീണ്ടും വിമർശിച്ചുള്ള ഹൈക്കോടതിയുടെ പരാമർശം.
മദ്യശാലകൾ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നത് എന്ന പരാതി ഉയർന്നപ്പോഴായിരുന്നു കോടതിയുടെ പരാമർശം. ആരും വീടിനു മുന്നിൽ മദ്യശാലകൾ തുടങ്ങുന്നത് ആഗ്രഹിക്കുന്നില്ല. മദ്യശാലകളുടെ കാര്യത്തിൽ നയപരമായ മാറ്റം ആവശ്യമാണ്. മദ്യശാലകൾക്കു മുന്നിൽ ആളുകൾക്കു ക്യൂ നിൽക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കരുത്. മറ്റുകടകളിൽ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം സർക്കാർ മദ്യശാലകളിലുണ്ടാകണമെന്നും കോടതി നിർദേശിച്ചു.