തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസിൽ വിദേശ വനിത അനിത പുല്ലയിലിന്റെ മൊഴിയെടുത്തു. ആറ് ദിവസം മുമ്പ് വീഡിയോ കോൾ വഴിയാണ് ഇറ്റലിയിലുള്ള അനിതയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. മോൻസൺന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടെന്നും തട്ടിപ്പിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നെന്നുമാണ് അനിത നൽകിയ മൊഴി.
പ്രവാസി സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലാണ് മോൻസനെ പരിചയപ്പെട്ടതെന്നും ആ ഘട്ടത്തിൽ അദ്ദേഹത്തിനെതിരേ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നീട് അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നുകയായിരുന്നുവെന്നും അനിത ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇതോടെ മോൻസൺ മാവുങ്കലുമായി അകന്നുവെന്നും മൊഴിയിൽ പറയുന്നു.
പ്രവാസി സംഘടനയുടെ പരിപാടികളുമായി ബന്ധപ്പെട്ട് മോൺസൺന്റെ കരൂരിലെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അന്നത്തെ ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയോടെ മോൻസൺന്റെ മ്യൂസിയം സന്ദർശിക്കാൻ അഭ്യർഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെഹ്റ മ്യൂസിയത്തിൽ എത്തുന്നതും പുരാവസ്തുക്കൾ കാണുന്നതുമെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
അനിതയുടെ പ്രാഥമിക മൊഴികൾ വിശദമായി പരിശോധിച്ചശേഷം ഏതെങ്കിലും തരത്തിലുള്ള ഭിന്നതയുണ്ടെങ്കിൽ അക്കാര്യങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമായി വരുമെന്നാണ് ക്രൈം ബ്രാഞ്ച് നൽകുന്ന വിവരം.