ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ കാണാൻ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യാത്രയ്ക്കിടെ തടഞ്ഞു. യുപിയിലെ ആഗ്രയിലേക്കു പുറപ്പെട്ട പ്രിയങ്കയെ ലക്നൗ– ആഗ്ര എക്സ്പ്രസ് വേയിലെ ടോൾ പ്ലാസയിലാണു തടഞ്ഞത്.
ലഖിംപുർ സംഭവത്തില്‍ മരിച്ച കർഷകരുടെ കുടുംബങ്ങളെ കാണുന്നതിൽനിന്നും ഉത്തർപ്രദേശ് സർക്കാർ പ്രിയങ്കയെ തടഞ്ഞിരുന്നെന്നും ഇപ്പോൾ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കാണാനും അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
നേരത്തേ അനുമതി വാങ്ങാത്തതിനാലാണു പ്രിയങ്കയെ തടഞ്ഞതെന്നാണു യുപി പൊലീസിന്റെ വിശദീകരണം. പ്രിയങ്കയ്ക്കു ചുറ്റും പൊലീസുകാരുൾപ്പെടെ ഒരു കൂട്ടം പേർ നിൽക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രിയങ്കയുടെ കാറിനു മുന്നിൽ പൊലീസുകാർ തടസ്സം നിൽക്കുന്ന വിഡിയോയും പുറത്തുവന്നു. ഞാൻ എവിടെ പോകണമെങ്കിലും അതിന് അനുമതി ചോദിക്കണോയെന്നു പ്രിയങ്ക ചോദിക്കുന്നുണ്ട്. എന്നാൽ ക്രമസമാധാന പ്രശ്നമാണ് ഇതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ മറുപടി നൽകുന്നു.