തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു. എല്ലാം ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ഇത്തരം ‘ഒറ്റപ്പെട്ട സംഭവം’ പതിവായി. കാപ്പനിയമം നോക്കുകുത്തിയായെന്നും സിപിഎം ജില്ലാ സെക്രട്ടറിമാർ ജില്ലാ പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നതാണു കുഴപ്പങ്ങൾക്കു കാരണമെന്നും സതീശൻ പറഞ്ഞു. താങ്കൾ പോയി നോക്കിയോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പരിഹസിക്കേണ്ടെന്നു സതീശനും തിരിച്ചടിച്ചു.
പൊലീസിന്റെ നിഷ്ക്രിയത്വം കാരണമാണ് ഹരിദാസൻ കൊല്ലപ്പെട്ടത് എന്ന് എൻ.ഷംസുദ്ദീൻ എംഎൽഎയും ചൂണ്ടിക്കാട്ടി. ഭീഷണി ഉണ്ടെന്ന് ഹരിദാസൻ പറഞ്ഞിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും വടക്കേ മലബാറിൽ ബോംബ് നിർമാണം കുടിൽ വ്യവസായം പോലെയായെന്നും ഷംസുദീൻ പറഞ്ഞു. കൊലക്കത്തി എടുത്തവർ താഴെ വച്ചാൽ പ്രശ്നം അവസാനിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.