യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം 10 മുതൽ 35% വരെ വർധിപ്പിച്ചു. 3 മാസത്തിനിടെ ഇരുപതോളം ഇൻഷൂറൻസ് കമ്പനികളാണ് പ്രീമിയം ഗണ്യമായി കൂട്ടിയത്. ശേഷിച്ച കമ്പനികളും നിരക്കു വർധനയ്ക്ക് ഒരുങ്ങുകയാണ്. കോവിഡിനു ശേഷം ആരോഗ്യപ്രശ്നങ്ങൾ കൂടിയതും മരുന്നിന്റെയും ചികിത്സയുടെയും ചെലവ് കൂടിയതുമാണ് നിരക്കു വർധനയ്ക്കു കാരണമെന്നാണ് കമ്പനികൾ പറയുന്നത്.
തൊഴിലാളികൾക്ക് കമ്പനി ഇൻഷുറൻസ് നൽകുമെങ്കിലും ഭൂരിഭാഗം കുടുംബാംഗങ്ങളുടെയും ഇൻഷുറൻസ് തുക വ്യക്തികളാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ പ്രീമിയം വർധന കുടുംബ ബജറ്റിനെ താളം തെറ്റിക്കും. അപൂർവം ചില കമ്പനികൾ മാത്രമാണ് കുടുംബാംഗങ്ങൾക്ക് ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ നൽകുന്നത്. നാലംഗ കുടുംബത്തിന് താരതമ്യേന നല്ല ചികിത്സ ലഭിക്കുന്ന ആരോഗ്യ ഇൻഷൂറൻസിന് വർഷത്തിൽ 10,000 ദിർഹമെങ്കിലും മാറ്റിവയ്ക്കേണ്ടിവരും.
മരുന്നുകൾക്കും സേവന നിരക്കിലും 10-20% വർധനയാണ് പ്രീമിയം കൂട്ടാൻ പ്രേരിപ്പിച്ചതെന്നാണ് ചില കമ്പനികളുടെ വാദം. 4000 ദിർഹത്തിൽ കൂടുതൽ ശമ്പളമുള്ള 18-45 വയസ്സിനിടയിൽ പ്രായമുള്ള വനിതകളുടെ ഇൻഷുറൻസ് പ്രീമിയം 10% വർധിപ്പിച്ചു. ഭർത്താവിന്റെ സ്പോൺസർഷിപ്പിലുള്ളവരുടെ പ്രീമിയം 20-30% കൂട്ടി. എന്നാൽ 4000 ദിർഹത്തിൽ കുറഞ്ഞ ശമ്പളക്കാരുടെ പ്രീമിയം വർധിപ്പിച്ചിട്ടില്ലെന്ന് ചില ഇൻഷുറൻസ് കമ്പനികൾ ചൂണ്ടിക്കാട്ടി. ഇതേസമയം ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ലോകോത്തര ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ യുഎഇയിൽ ലഭിക്കുന്നതിനാൽ ഹെൽത്ത് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായും റിപ്പോർട്ടുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb