റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് വിദേശികളും സ്വദേശികളും അടക്കം 60,000 പേർക്ക് അനുമതി നൽകുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.45000 പേരെ വിദേശത്ത് നിന്നും 15000 പേരെ സൗദിയിൽ നിന്നും തീർഥാടനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.
സൗദി അറേബ്യ വിദേശ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഈ മാസം 17 മുതൽ നീക്കം ചെയ്തിട്ടുണ്ട്. ജൂലൈ 17 മുതൽ 22 വരെയായിരിക്കും ഹജ്ജ് സർവീസുകൾ ആരംഭിക്കുക. അതേസമയം ചില രാജ്യങ്ങൾക്ക് ഇപ്പോഴും നിയന്ത്രണം തുടരുകയാണ്.
18 മുതൽ 60 വയസ് വരെയുള്ളവർക്കാണ് ഹജ്ജിന് പോകാൻ അനുമതി. ആറ് മാസമായി ഒരു തരത്തിലുള്ള രോഗങ്ങളും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ ഹജ്ജിന് പോകുന്നവർ കൈയിൽ കരുതണം. അതേസമയം ശാരീരിക അസ്വസ്ഥതകൾ ഉള്ളവർക്കും അനുമതി നൽകില്ല.
കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരായിരിക്കണമെന്നും വാക്സിൻ എടുത്തതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്. ഹജ്ജിനായി സൗദിയിൽ എത്തുന്നവർ മൂന്ന് ദിവസം ക്വാറന്റൈനിൽ കഴിയണം. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കൊവിഡ് മുൻകരുതലുകളും കർശനമായി പാലിക്കണമെന്നും ഹജ്ജ് തീർഥാടനത്തിന് എത്തുന്നവർ പാലിക്കേണ്ട കൊവിഡ് മാർഗ നിർദേശങ്ങളിൽ പറയുന്നു.