ദുബായ് : യു.എ.ഇ.യിൽ കോവിഡ് കേസുകൾ കുറയുകയും റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും ഉണരുകയും ചെയ്തതോടെ കെട്ടിട വാടക നിരക്കും ഉയർന്നുതുടങ്ങി. ദുബായിലെ മിക്ക താമസകെട്ടിടങ്ങളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും വാടകനിരക്ക് കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങി.
ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി നൈറ്റ് ഫ്രാങ്കിന്റെ, തിങ്കളാഴ്ച പുറത്തുവന്ന വിശകലനം അനുസരിച്ച് ദുബായിലെ 27 സ്ഥലങ്ങളിൽ അഞ്ചിടത്ത് ഓഫീസ് വാടകനിരക്ക് കോവിഡിന് മുൻപുള്ള നിലയിലേക്കെത്തി. അബുദാബിയിലെ കെട്ടിടങ്ങളിലും മറ്റ് എമിറേറ്റുകളിലും നിരക്ക് വർധിക്കാൻ തുടങ്ങിയതായാണ് വിവരം.
താമസവാടകയിൽ വർധന വന്നുതുടങ്ങിയതോടെ ഷാർജയിൽനിന്നും മറ്റ് എമിറേറ്റുകളിൽനിന്നും ദുബായിലേക്ക് താമസം മാറുന്നവരുടെ എണ്ണവും കുറഞ്ഞു. ദേര, സ്പോർട്‌സ് സിറ്റി, ബിസിനസ് ബേ, പാം ജുമൈര, ഗ്രീൻസ്, ഡിസ്‌കവറി ഗാർഡൻസ്, ഇന്റർനാഷണൽ സിറ്റി എന്നിവിടങ്ങളിൽ വാടക കൂട്ടിയിട്ടുണ്ട്. വാടക ഇനിയും കൂടാൻതന്നെയാണ് സാധ്യതയെന്ന് ഈ മേഖലയിൽ ഉള്ളവർ ചൂണ്ടിക്കാട്ടുന്നു. കോവിഡിന് മുൻപ് നൽകിയിരുന്ന വാടക തന്നെയായിരിക്കും ഇനി മിക്കയിടങ്ങളിലും നൽകേണ്ടിവരിക.
കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടരവർഷം ദുബായിൽ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു. അൽ നഹ്ദയിലും കരാമയിലുമെല്ലാം 80,000 ദിർഹം വരെ വാർഷിക വാടക നൽകിയിരുന്നത് 60,000-ത്തിലേക്ക് വരെ കുറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ വടക്കൻ എമിറേറ്റുകളിൽനിന്നുപോലും പലരും ദുബായിലേക്ക് താമസം മാറിയിരുന്നു.