ദുബായ്: തൊഴിലാളിയുടെ പേരിലുള്ള ഇൻഷുറൻസ് തുക സ്പോൺസർ വഹിക്കണം. കമ്പനി അടച്ചു പൂട്ടിയാലും തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനാണ് പുതിയ ഇൻഷൂറൻസ് സംവിധാനം ഏർപ്പെടുത്തിയത്.SHARE20,000 ദിർഹം വരെയാണ് ഇൻഷുറൻസ് ഇനത്തിൽ സ്പോൺസർ വഹിക്കേണ്ടത്. കമ്പനി അടച്ചു പൂട്ടുകയാ പാപ്പരാവുകയോ ചെയ്താൽ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ അടച്ച സുരക്ഷാ തുകയിൽ നിന്നാണ് ഇതുവരെ തൊഴിലാളികൾക്കുള്ള പണം ഈടാക്കിയിരുന്നത്. ഇതിനു പകരമായാണ് 20,000 ദിർഹം വരെയുള്ള ഇൻഷുറൻസ് നിർബന്ധമാക്കിയത്.
ഈ തുക അടക്കാൻ സാധിക്കാത്ത തൊഴിലുടമകൾക്ക് 3000 ദിർഹം സുരക്ഷാ തുക സംവിധാനം തുടരാനും അധികൃതർ അനുമതി നൽകി. പുതിയ ഇൻഷുറൻസ് പദ്ധതി തൊഴിലാളിയുടെ വീസ പുതുക്കുന്ന അവസരത്തിൽ മാത്രം തിരഞ്ഞെടുത്താൽ മതി. പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഇതു നിർബന്ധമില്ല. കമ്പനി പൂട്ടുകയോ തൊഴിലാളികൾക്ക് അർഹമായ തുക നൽകാൻ സ്പോൺസർക്കു ശേഷി ഇല്ലാതാവുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് തുക വിനിയോഗിക്കുക.
ഇൻഷുറൻസ് തുക അടയ്ക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികളുടെ പേരിലുള്ള 3000 ദിർഹം ബാങ്ക് ഗാരന്റി തിരിച്ച് നൽകും. തൊഴിലാളികളുടെ അവകാശങ്ങൾ നൽകിയെന്ന് ഉറപ്പാക്കിയ ശേഷമാകും വീസ റദ്ദാക്കുന്ന തൊഴിലാളിയുടെ പേരിലുള്ള ഇൻഷുറൻസ് തുകയും തിരിച്ചുനൽകുകയെന്നു അധികൃതർ അറിയിച്ചു.