gnn24x7

വിഷക്കുപ്പി കാട്ടിൽ, കാണിച്ചുനൽകി ഗ്രീഷ്മയുടെ അമ്മാവൻ; തെളിവെടുപ്പിന് വൻ ജനക്കൂട്ടം

0
338
gnn24x7

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ നിർണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിനടുത്ത കുളത്തിന് സമീപത്തുള്ള കാട്ടിൽനിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറാണ് കുപ്പി ഇവിടെ ഉപേക്ഷിച്ചത്. ചൊവ്വാഴ്ച നടന്ന തെളിവെടുപ്പിൽ ഇയാൾതന്നെ പോലീസിന് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ചുനൽകുകയും ഇവിടെനിന്ന് പച്ച അടപ്പുള്ള വെളുത്തനിറത്തിലുള്ള കുപ്പി കണ്ടെടുക്കുകയുമായിരുന്നു.

തെളിവെടുപ്പിൽ കണ്ടെടുത്ത കുപ്പി രാസപരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുമായി ഇനി ഗ്രീഷ്മയുടെ വീട്ടിൽ പോകുമെന്നും വീട് തുറന്നുള്ള പരിശോധന ഇന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രീഷ്മയുടെ സാന്നിധ്യത്തിലാകും വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തുക.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോൺ കൊലക്കേസിൽ പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയാണ് ചൊവ്വാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികളുമായി രാവിലെ തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച പോലീസ് സംഘം ആദ്യം പാറശ്ശാല പോലീസ് സ്റ്റേഷനിലേക്കാണ് പോയത്.പിന്നീട് ഇവിടെനിന്ന് തമിഴ്നാട്ടിലെ പളുകൽ പോലീസ് സ്റ്റേഷനിൽ പ്രതികളെ എത്തിച്ചു.

പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ജനങ്ങളെ നിയന്ത്രിക്കാൻ കേരള പോലീസും തമിഴ്നാട് പോലീസും സ്ഥലത്ത് എത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here