ദുബായ്: കോവിഡ് കാലത്ത് യാത്രാവിലക്കിനെത്തുടർന്ന് പ്രവാസികൾ പ്രതിസന്ധിയിലായത് മുതലെടുത്ത് വീണ്ടും തട്ടിപ്പ്. ചെറിയ തുക മുടക്കിയാൽ യു.എ.ഇ.യിലേക്ക് പറക്കാമെന്ന പേരിൽ സന്ദേശ൦ നൽകിയാണ് തട്ടിപ്പ്. പണം നഷ്ടപ്പെടുകയും മടങ്ങാനാവാതെ വരുകയും ചെയ്യുമ്പോൾ മാത്രമാണ് പലർക്കും തട്ടിപ്പാണെന്ന് മനസ്സിലാക്കുക.
യു.എ.ഇ. എംബസി അധികാരികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാർ വ്യാജ യാത്രാനുമതിരേഖകൾ തയ്യാറാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്നത്. പരാതിപ്പെട്ടിട്ടും ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. സന്ദേശം ലഭിക്കുന്നവർ ഇ-മെയിലുകളോട് പ്രതികരിക്കുകയും ഇടപാടുകൾ നടത്തുകയും ചെയ്യുന്നുണ്ട്.
വെബ്‌സൈറ്റിൽ യു.എ.ഇ. ഇമിഗ്രേഷന്റെ ലോഗോ കാണിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ അവ ഔദ്യോഗിക വെബ്‌സൈറ്റാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ഡയറക്ടറുടെ ഒപ്പും അതോറിറ്റിയുടെ ഹോട്ട്‌ലൈനായ 8005111, 043139999 എന്ന നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ യു.എ.ഇ. എംബസിക്ക് എല്ലാ പ്രവാസികൾക്കും യു.എ.ഇ.യിലേക്ക് മടങ്ങാൻ പ്രത്യേക അനുമതി നൽകാനാവില്ലെന്നും വിമാന സർവീസുകൾ ഉടനെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തട്ടിപ്പുസംഘത്തെ പിടികൂടാൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കോൺസുലേറ്റും എംബസിയും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പലർക്കും പണം നഷ്ടപ്പെട്ടതായാണ് വിവരം.