gnn24x7

ഒമാന്‍ സുല്‍ത്താന്‍റെ മരണത്തില്‍ ഇന്ത്യയില്‍ നാളെ ദുഃഖാചരണം

0
251
gnn24x7

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദി(Qaboos bin Said al Said)ന്‍റെ മരണത്തില്‍ ഇന്ത്യയില്‍ നാളെ ദുഃഖാചരണം. വിശിഷ്ട വ്യക്തി യോടുള്ള ആദരസൂചകമായി രാജ്യത്താകമാനം ഒരു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ദുഃഖാചരത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. തിങ്കളാഴ്ചത്തെ ഔദ്യോഗിക വിനോദ പരിപാടികള്‍ മാറ്റിവെച്ചതായും സര്‍ക്കാര്‍ അറിയിച്ചു.സുല്‍ത്താന്‍ ഖബൂസ് ഇന്ത്യയുടെ ഒരു യഥാര്‍ത്ഥ സുഹൃത്തായിരുന്നുവെന്ന് നരേന്ദ്ര മോദി അനുശോചനം അറിയിച്ചിരുന്നു.

ഇന്ത്യയും ഒമാനും തമ്മില്‍ ഊര്‍ജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം ശക്തമായ നേതൃത്വം നല്‍കി. അദ്ദേഹത്തില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹവും വാത്സല്ല്യവും എന്നും വിലമതിക്കുമെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞിരുന്നു.

2018-ല്‍ മോദി ഒമാന്‍ സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സുല്‍ത്താന്‍ ഖാബൂസ് റോയല്‍ ബോക്സില്‍നിന്ന് സംസാരിക്കാനുള്ള അനുമതി നല്‍കിയിരുന്നു.ഭരണാധികാരിയുടെ റോയല്‍ ബോക്‌സില്‍ നിന്നുകൊണ്ടാണ് അന്ന് നരേന്ദ്രമോദി 25,000ത്തോളം വരുന്ന പ്രവാസികളെ അഭിസംബോധന ചെയ്ത്.

ഏറെ നാളായി അര്‍ബുദ ബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്.വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആധുനിക ഒമാന്‍റെ ശില്‍പ്പിയായി അറിയപ്പെടുന്ന അദ്ദേഹം 49 വര്‍ഷമായി ഒമാന്‍റെ ഭരണാധികാരിയാണ്.

ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കെയാണ് മരണം സംഭവിച്ചത്. സുല്‍ത്താന്‍റെ മരണത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മാത്രമല്ല നാല്‍പ്പത് ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തി കെട്ടും.ബുസൈദി രാജവംശത്തിന്‍റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23 നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ്‌ അധികാരമേറ്റത്.

സുല്‍ത്താന്‍ സൈദ്‌ ബിന്‍ തൈമൂറിന്‍റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയിലായിരുന്നു ജനനം. പുനെയിലും സലാലയിലുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രാഥമിക വിദ്യാഭ്യാസം.ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതിങ്ങനെയാണ്. ഇന്ത്യയുമായി എന്നും സവിശേഷബന്ധം പുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here