മസ്കറ്റ്: ഒമാനില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക ജോലികളിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു. പ്രവാസികൾ ജോലി ചെയ്തിരുന്ന അധ്യാപന ജോലികളിൽ രണ്ടായിരത്തിലധികം തൊഴിലന്വേഷകരെ മാറ്റിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഇതേതുടർന്ന് 2500ഓളം പ്രവാസി അധ്യാപകരെ ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ 1455 പുരുഷന്‍മാരും 1014 സ്ത്രീകളും ഉള്‍പ്പെടെ 2469 ഒമാനി അധ്യാപകര്‍ക്ക് ജോലി നൽകാനായി എന്ന് അധികൃതർ അറിയിച്ചു.
ഇസ്‌ലാമിക വിദ്യാഭ്യാസം, അറബി ഭാഷ, ഫ്രഞ്ച് ഭാഷ, ജീവിത നൈപുണ്യം, ഗണിതശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, വിവരസാങ്കേതികവിദ്യ, പ്ലാസ്റ്റിക് ആർട്സ്, സംഗീത നൈപുണ്യം, സ്‌കൂൾ കായികം, എന്നിവ ഒന്നാം മേഖലയിൽ ഉൾപ്പെടുന്നു. ഈ മേഖലകളിലെ അധ്യാപകർക്കാണ് ജോലി നഷ്ടമായത്.
ഒമാനിൽ വിദ്യാഭ്യാസ മേഖലയ്ക്കു പുറമെ, ആരോഗ്യം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലും സ്വകാര്യ വല്‍ക്കരണം നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.