റിയാദ്: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് വീണ്ടും താത്‌കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ഇന്ത്യ ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് സൗദി അറേബ്യ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അര്‍ജന്റീന, യുഎഇ, ജര്‍മ്മനി, യുഎസ്, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യുകെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ലെബനന്‍, ഈജിപ്ത്, ജപ്പാന്‍ എന്നിവയാണ് മറ്റു രാജ്യങ്ങൾ. വിദേശികൾക്കുള്ള പ്രവേശന വിലക്ക് ഇന്ന് രാത്രി (ഫെബ്രുവരി 3) ഒൻപത് മണിയോടെ പ്രാബല്യത്തിൽ വരുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
സ്വദേശി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെന്നും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഇവർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം രാജ്യത്തെ ആളുകൾ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കാതിരുന്നാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് സൗദി ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യാത്രാ വിലക്ക് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്.