വാഷിംഗ്ടണ്‍: ഇസ്താംബൂളിൽ മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയെ പിടികൂടാനോ കൊല്ലാനോ ഉള്ള ഓപ്പറേഷന് അനുവാദം നൽകിയത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
തുർക്കി നഗരത്തിലെ സൗദി അറേബ്യൻ കോൺസുലേറ്റിൽ വച്ച് 2018 ഒക്ടോബർ 2നാണ് ജമാൽ ഖഷോഗി കൊല്ലപ്പെടുന്നത്. ആഹ് സമയത്തെ മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വിലയിരുത്തിയാൽ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഈ കൊലപാതകം സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 മുതൽ കിരീടാവകാശിക്ക് രാജ്യത്തിന്റെ സുരക്ഷയുടെയും രഹസ്യാന്വേഷണ സംഘടനകളുടെയും പൂർണ നിയന്ത്രണം ഉണ്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൗദി കിരീടവകാശിക്കെതിരെയോ സൗദിക്കെതിരെയോ നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല. അതേസമയം റിപ്പോര്‍ട്ടിനെതിരെ സൗദി രംഗത്തെത്തി. റിപ്പോര്‍ട്ട് തെറ്റാണെന്നും അതുകൊണ്ടു തന്നെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വിവരങ്ങളെ സൗദി പൂര്‍ണ്ണമായും നിഷേധിച്ചിരിക്കുകയാണ്.