ഷാർജയിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. പ്രതിദിനം 50 ദശലക്ഷം ക്യുബിക് അടി പ്രകൃതി വാതകം ഇവിടെനിന്നും ശേഖരിക്കാനാകും. യുഎഇ-യിലെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപങ്ങളില്‍ ഒന്നാണ് ഇതെന്ന് ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. മുപ്പത്തിയേഴ് വർഷത്തിനിടയിൽ ആദ്യമായാണ് ഷാർജയിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തുന്നത്. എമിറേറ്റിലെ ഏറ്റവും വലിയ എണ്ണപ്പാടത്തോട് ചേര്‍ന്നുതന്നെയാണ് പുതിയ പ്രകൃതിവാത നിക്ഷേപവും.
ഒരു വർഷത്തെ പര്യവേഷണം
കഴിഞ്ഞവർഷമാണ് ഷാർജ തീരത്തോട് ചേര്‍ന്നുള്ള ‘മഹാനി’യിൽ പ്രകൃതി വാതക നിക്ഷേപം കണ്ടെത്താൻ പര്യവേഷണം തുടങ്ങുന്നത്. ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷനും ഇറ്റാലിയൻ കമ്പനിയായ ‘എനി’യും ചേർന്നായിരുന്നു പര്യവേഷണം. പതിനാലായിരം അടി ആഴത്തില്‍ എത്തിയപ്പോൾ പ്രകൃതി വാതകത്തിന്റെ സാന്നിധ്യം പ്രകടമായി. 14,597 അടി ആഴത്തിൽ എത്തിയപ്പോഴാണ് വൻതോതിൽ വാതക നിക്ഷേപം ഉണ്ടെന്ന് സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷം മാത്രമെ എണ്ണപ്പാടത്തിന്റെ യഥാർത്ഥ വലുപ്പവും ശേഷിയും സ്ഥിരീകരിക്കാൻ കഴിയൂ.
ഷാർജയുടെ മുഖം മാറും
യുഎഇയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഷാർജയുടെ സാമ്പത്തിക മുഖം തന്നെ മാറുന്നതാണ് പുതിയ കണ്ടെത്തൽ. പ്രകൃതിവാതകത്തിന്റെ കാലമാണ് ഇതെന്നും പുതിയ കണ്ടുപിടുത്തം എമിറേറ്റിന്റെ ഊർജ്ജ മേഖലയ്ക്ക് പുതിയ ഉണർവ്വാണെന്നും ഷാർജ ഉപഭരണാധികാരിയും ഓയിൽ കൗണ്‍സിൽ അധ്യക്ഷനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽഖാസ്മി പറഞ്ഞു. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനും സുസ്തിര വികസനത്തിനും കണ്ടെത്തൽ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണയുല്പാദനത്തിൽ ലോകത്ത് ഏഴാം സ്ഥാനമാണ് യുഎഇ-ക്ക് ഉള്ളത്. പ്രതിവർഷം 97.8 ബില്യൻ ബാരൽ എണ്ണയാണ് യുഎഇ ഉല്പാദിപ്പിക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനം രാജ്യ തലസ്ഥാനമായ അബുദബിക്കാണ്. 4 ബില്യൻ ബാരൽ ദുബായും 1.5 ബില്യൻ ബാരൽ ഷാർജയും ഉല്പാദിപ്പിക്കുന്നു. പുതിയ കണ്ടെത്തലോടെ ഷാർജയുടെ സംഭവന വൻതോതിൽ വർദ്ധിക്കും. എന്നാൽ ഇത് എത്രയെന്നറിയാൻ ഗവേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണേണ്ടിവരും.