ദുബായ്: കള്ളപ്പണം വെളുപ്പിക്കുന്നതുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക കോടതി സംവിധാനവുമായി ദുബായ് കോടതി രംഗത്ത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായ് പ്രാഥമിക കോടതിയുടെയും അപ്പീൽ കോടതിയുടെയും കീഴിലാണ് ഈ പ്രത്യേക കോടതി സംവിധാനം പ്രവർത്തനനിരതമാകുന്നത്. ഈ സംവിധാനം ആരംഭിക്കുന്നതോടെ എമിറേറ്റിലെ സാമ്പത്തിക ഇടപാടുകൾക്ക് കൂടുതൽ സുതാര്യത ഉറപ്പുവരുത്താൻ കഴിയുമെന്ന് ദുബായ് കോടതി ഡയറക്ടർ ജനറൽ താരിഷ് അൽ മൻസൂരി പറഞ്ഞു.
സാമ്പത്തിക സംവിധാനം കുറ്റമറ്റതാക്കുക, ഭീകരവാദമടക്കമുള്ള തെറ്റായ പ്രവർത്തനങ്ങൾക്ക് പണം ലഭ്യമാക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള നാഷണൽ ആക്‌ഷൻ പ്ലാനിന്റെ ഭാഗമായാണിത്. യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയ്ക്കാണ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഓഫീസ് റിപ്പോർട്ടുചെയ്യേണ്ടത്.