ദുബായ്: ബക്രീദിന് നാല് ദിവസത്തെ അവധി നാളെ തുടങ്ങുന്നതോടെ ആഘോഷങ്ങൾക്ക് എമിറേറ്റുകൾ ഒരുങ്ങി . സഞ്ചാരികളെ വരവേൽക്കാൻ ഹോട്ടലുകളും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജ്ജമായി. വെടിക്കെട്ടും കലാപരിപാടികളുമാണ് ആഘോഷങ്ങളിൽ മുഖ്യം. ഇതിനിടെ, കോവിഡ് പടരുന്ന സാഹചര്യത്തിൽ സർക്കാരുകൾ ജാഗ്രതാ നിർദേശം നൽകി.സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 72 മണിക്കൂർ മുൻപുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് അബുദാബി നിർബന്ധമാക്കി.അതേസമയം, കോവിഡില്ലെന്ന് ഉറപ്പാക്കിയ ശേഷം ബന്ധുവീടുകൾ സന്ദർശിച്ചാൽ മതിയെന്ന് ദുബായ് ഭരണകൂടം വ്യക്തമാക്കി. നഗരങ്ങളിൽ ഗതാഗത നിയന്ത്രണത്തിനും സുരക്ഷയ്ക്കും കൂടുതൽ പൊലീസിനെയും ദുബായ് വിന്യസിച്ചു.ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി എത്തുന്ന അവധി ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. പൊതു സ്ഥലങ്ങളിൽ മാസ്ക്കും സാമൂഹിക അകലവും നിർബന്ധമാണ്. ബന്ധു വീടുകൾ സന്ദർശിക്കുന്നവർ ജാഗ്രത പുലർത്തണം. സമ്മാനങ്ങൾ നൽകുന്നതു സുരക്ഷിതമായ പായ്ക്കറ്റുകളിലാണെന്ന് ഉറപ്പു വരുത്തണം.
ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർ വേഗപരിധി ലംഘിക്കരുത്. ഏതു തരത്തിലുള്ള അതിക്രമവും 901 എന്ന നമ്പരിൽ വിളിച്ച് അറിയിക്കാം. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിലും കൂടുതൽ പൊലീസ് പട്രോൾ ഏർപ്പെടുത്തി. മുസ്ലിം ദേവാലയങ്ങൾ, ഈദ് ഗാഹ് നടക്കുന്ന ഇടങ്ങൾ, മാർക്കറ്റുകൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം ട്രാഫിക്, സുരക്ഷാ പൊലീസിനെ വിന്യസിച്ചു. 412 പട്രോൾ വാഹനം നഗരത്തിൽ റോന്തു ചുറ്റും. 3200 പൊലീസ് ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളിൽ വിന്യസിച്ചു.ഗതാഗതം നിയന്ത്രിക്കാൻ 60 ട്രാഫിക് വാർഡന്മാരെ നിയോഗിച്ചു. 29 സൈക്കിൾ വാർഡന്മാരും 62 ആംബുലൻസും 650 സന്നദ്ധ സേവകരും 442 പാരാമെഡിക്കൽ ജീവനക്കാരും 10 രക്ഷാ ബോട്ടുകളും 14 സുരക്ഷാ സേനാ ബോട്ടുകളും ബീച്ചുകളിൽ 165 ലൈഫ് ഗാർഡുമാരെയും അധികമായി നിയോഗിച്ചു.
നാല് അവധി ദിനങ്ങളിൽ പൊതുപാർക്കിങ് സ്ഥലം സൗജന്യമാക്കി. നാളെമുതൽ തിങ്കളാഴ്ച വരെയാണ് സൗജന്യപാർക്കിങ്. അതേസമയം മൾട്ടി ലെവൽപാർക്കിങ് കേന്ദ്രങ്ങളിൽ പണം നൽകിഉപയോഗിക്കണം. അവധി ദിവസങ്ങളിൽ മഴ എത്തുമെന്നു കാലാവസ്ഥ പ്രവചനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. മഴ മേഘങ്ങൾ ചൂട് കുറയ്ക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.