ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് അയര്‍ലന്‍ഡില്‍ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ ഗാര്‍ഡ 182 പേരെ അറസ്റ്റ് ചെയ്തു. 113 ഡ്രൈവര്‍മാരെ മദ്യപിച്ച് വാഹനമോടിച്ചതിനും, 69 ഡ്രൈവര്‍മാരെ മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ചതിനുമാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇതിനുപുറമെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ച191 ഡ്രൈവര്‍മാര്‍ക്കെതിരെയും, സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിന് 77 പേര്‍ക്കെതിരെയും, ഒറ്റയ്ക്ക് വാഹനമോടിച്ച 63 ലേണര്‍ ഡ്രൈവര്‍മാര്‍ക്കെതിരെയും ഗാര്‍ഡ നടപടി സ്വീകരിച്ചു. ലൈസന്‍സ്, ഇന്‍ഷൂറന്‍സ് എന്നിവ ഇല്ലാത്തതിന്റെ പേരില്‍ 311 വാഹനങ്ങല്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബാങ്ക് ഹോളിഡേ വീക്കെന്‍ഡിന് മുന്‍പുള്ള വ്യാഴാഴ്ച ദിവസം രാവിലെ 7 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 7 മണിവരെ ആകെ 1585 ചെക്ക്പോയിന്റുകളിലായിരുന്നു ഗാര്‍ഡയുടെ പരിശോധന. ഇവയില്‍ 817 ചെക്ക്പോയിന്റുകളില്‍ നിര്‍ബന്ധിത ലഹരി പരിശോധനയും ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ അയര്‍ലന്‍ഡില്‍ നടന്ന വിവിധ റോഡപകടങ്ങളിലായി മൂന്ന് ഡ്രൈവര്‍മാരും, മൂന്ന് ബൈക്ക് യാത്രികരും, ഒരു യാത്രക്കാരനും, ഒരു കാല്‍നടയാത്രക്കാരനമടക്കം 8 പേരായിരുന്നു മരണപ്പെട്ടത്. അപകടങ്ങള്‍ക്ക് പിന്നാലെ അയര്‍ലന്‍ഡിലെ റോഡില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഗാര്‍ഡ രംഗത്തെത്തിയിരുന്നു.