കോട്ടയം: സ്വർണക്കടത്ത് കേസിൽ ഉയർന്ന ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ലെന്ന് അദ്ദേഹം പറഞ്ഞു. നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ്ടായതെന്നും അതെല്ലാം തള്ളി കളഞ്ഞുകൊണ്ടാണ് ജനങ്ങൾ തങ്ങളെ അധികാരത്തിലേറ്റിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഏത് തരത്തിലുള്ള പിപ്പിടി കാണിച്ചാലും അതൊന്നും ഇങ്ങോട്ട് ഏശില്ല. കൂടുതൽ കാര്യങ്ങൾ കെജിഒഎ വേദിയിൽ പറയുന്നില്ല. ഇതെല്ലാം പറഞ്ഞത്കൊണ്ട് അങ്ങനെ ഇളക്കി കളയാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതിനൊക്കെ വേറെ ആളെ നോക്കണം. ഞങ്ങൾക്ക് ജനങ്ങളെ പൂർണ്ണവിശ്വാസമുണ്ട്. ജനങ്ങൾക്ക് കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കും. മാധ്യമങ്ങൾ സ്വന്തം വിശ്വാസ്യതക്ക് ചേർന്നതാണോ ചെയ്യുന്നതെന്ന് ചിന്തിക്കണം. ആരും തിരുത്താൻ വരുന്നില്ല. സ്വയം തിരുത്തിയാൽ മതി’ മുഖ്യമന്ത്രി പറഞ്ഞു.വർഗീയ പരാമർശങ്ങളിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. പിന്നിൽ ഏത് കൊലക്കൊമ്പൻ അണിനിരന്നാലും വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
കെജിഒഎ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ കനത്ത സുരക്ഷാ കവചമാണ് മുഖ്യമന്ത്രിക്കും പരിപാടി നടക്കുന്ന മാമ്മൻ മാപ്പിള ഹാളിനും ഒരുക്കിയിരുന്നത്.ആർഎസ്എസിനേയും ബിജെപിയേയും കടന്നാക്രമിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഹിറ്റ്ലറേയാണ് ആർഎസ്എസും ബിജെപിയും മാതൃകയാക്കുന്നത്. അതവർ പച്ചയായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ ഏതെങ്കിലും തരത്തിൽ ഉണ്ടായതല്ല. മതമല്ല ഈ രാജ്യത്തെ പൗരത്വത്തിന്റെ അടിസ്ഥാനം. അത് മാറ്റിയെടുക്കുകയാണ്.
മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. എന്തും വിളിച്ച് പറയാമെന്ന നിലയാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലും. പ്രവാചകനെതിരായ അത്തരമൊരു പ്രസ്താവനയുടെ പുറത്താണ് ലോകമെമ്പാടും പ്രതിഷേധമുണ്ടായത്. എന്നാൽ എന്തും വിളിച്ച് പറയാൻ സാധിക്കുന്ന ഒരു നിലയല്ല നമ്മുടെ നാട്ടിലുള്ളത്. ലൈസൻസില്ലാത്ത നാക്ക് കൊണ്ട് എന്തും പറയാമെന്ന നിലയെടുത്താൽ അതിന്റെ ഫലം എന്തായിരിക്കുമെന്ന് ഈ അടുത്ത നാളിൽ നാം കണ്ടു. വിരട്ടനൊക്കെ നോക്കി, അതങ്ങ് വെറെ വെച്ചാൽ മതി, അതൊന്നും ഇവിടെ ചെലവാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.