തിരുവനന്തപുരം : പിടികിട്ടാപ്പുള്ളികളായി എന്‍.ഐ. എ പ്രഖ്യാപിച്ച രണ്ടു ഭീകരരെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് ശരണ്‍പൂര്‍ ദേവ്ബന്ദ് ഫുല്ല സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ്, കണ്ണൂര്‍ കൊയ്യം സ്വദേശിയും ഇന്ത്യന്‍ മുജാഹിദ് പ്രവര്‍ത്തകനുമായ ഷുഹൈബ് എന്നിവരെ റിയാദില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചായിരുന്നു അറസ്റ്റ്. ഇവർ രണ്ടുപേരും ഏറെക്കാലം വിദേശത്തായിരുന്നു . ഗുല്‍നവാസ് ഡല്‍ഹി ഹവാല കേസിലെ പ്രതിയും ഷുഹൈബ് ബാംഗ്ലൂര്‍ സ്‌ഫോടനകേസിലെ പ്രതിയുമാണ്.
ഏറെക്കാലമായി ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് എന്‍.ഐ.എ പുറത്തിറക്കിയിരുന്നു. വിമാനത്താവളത്തിലെത്തിയ ഇവരെ അപ്പോള്‍ തന്നെ അറസ്റ്റു ചെയ്യുകയും വിമാനത്താവളത്തില്‍ വച്ചു തന്നെ ദീര്‍ഘനേരം ചോദ്യം ചെയ്തുവെന്നുമാണ് അറിവ്. എന്‍.ഐ.എ കൂടാതെ ‘റോ’ ഉദ്യോഗസ്ഥന്മാരും അവരെ ചോദ്യം ചെയ്തു. ലക്ഷര്‍ ഇ തൊയ്ബയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കേസിലെ പ്രതിയാണ് പിടിക്കപ്പെട്ട മുഹമ്മദ് ഗുല്‍നവാസ്. 2016 ലാണ് ഇയാള്‍ക്കെതിരെ എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അതീവ രഹസമായിരുന്ന നീക്കത്തിലൂടെയാണ് ഭീകരരെ പോലീസ് അറസ്റ്റു ചെയ്യുന്നത്.