ഇറ്റലി: ശക്തമായ മഴയെതുടർന്ന് തെക്കൻ ഇറ്റലിയിലെ പലേർമൊയിൽ കനത്ത നാശനഷ്ടം. 230 വർഷങ്ങൾക്കു ശേഷമാണ് സിസിലിയുടെ തലസ്ഥാനമായ പലേർമൊ ഇത്ര രൂക്ഷമായ മഴക്കെടുതിയെ നേരിടുന്നത്. പ്രദേശത്തെ അണ്ടർപാസിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് അഗ്നിശമനസേന വ്യാപകമായ പരിശോധനക’ൾ നടത്തി. ബുധനാഴ്ച വൈകിട്ട് വിയാലെ ദെല്ല റീജിയോണെ അണ്ടർപാസിൽ വെള്ളത്തിൽ മുങ്ങിയ കാറിൽ ദമ്പതികൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇവരുടെ മരണം സ്ഥിരീകരിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ടുചെയ്തു.
മണിക്കൂറുകളോളം മഴ പെയ്തതിനാൽ പലേർമൊയിൽ പലയിടത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കാണാതായവരുടെ പൂർണമായ വിവരങ്ങൾ ലഭ്യമല്ലെന്ന് പൊലീസ് പറയുന്നു.
ശക്തമായ മഴ പെയ്യുമെന്നതിനെക്കുറിച്ച് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും രണ്ടു മണിക്കൂറിനുള്ളിൽ ഒരുമീറ്ററിലധികം വെള്ളം പൊങ്ങിയിട്ടും, സിവിൽ പ്രൊട്ടക്ഷൻ ഏജൻസി കാലാവസ്ഥാ മുന്നറിയിപ്പു നൽകിയിരുന്നില്ലെന്നും പലേർമോ മേയർ ലിയോ ലൂക്ക ഒർലാൻഡോ ആരോപിച്ചു.
മുന്നറിയിപ്പു ലഭിച്ചിരുന്നുവെങ്കിൽ അപകടസാധ്യതകൾ ലഘൂകരിക്കാൻ സാധിക്കുമായിരുന്നുവെന്നും മേയർ പറഞ്ഞു. ഇതിനുമുൻപ് 1790 ൽ ആണ് സമാരീതിയിൽ നഗരത്തിൽ കനത്തമഴ നാശം വിതച്ചത്.