ഇറ്റലി: പതിനാറാം നൂറ്റാണ്ടിൽ തകർന്ന ഇറ്റാലിയൻ പടക്കപ്പലിന്റെ അവശിഷ്ടങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെത്തി. 1579 ഒക്ടോബർ 29ന് തകർന്ന സാന്തോ സ്പിരിറ്റോയുടെ അവശിഷ്ടങ്ങളാണ് വടക്കൻ ഇറ്റലിയിൽ ജനോവയ്ക്കടുത്തുള്ള സംരക്ഷിത സമുദ്ര പ്രദേശത്ത് 50 മീറ്റർ താഴ്ചയിൽനിന്ന് രണ്ട് മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്.
നവോഥാന കാലഘട്ടത്തിലെ ഒരു കപ്പൽ തകർച്ചയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത് ആദ്യമായിട്ടായതിനാൽ ഇതിനെ ‘ഏറെ മൂല്യവത്തായ കണ്ടെത്തൽ’ എന്നാണ് ചരിത്രകുതുകികൾ വിലയിരുന്നത്. സാന്തോ സ്പിരിറ്റോയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി ചരിത്രകാരന്മാരും മുങ്ങൽ വിദഗ്ധരും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
നാവിഗേഷൻ ഉപകരണങ്ങളായ സെക്സ്റ്റന്റുകൾ, ആയുധശേഖരങ്ങൾ, ആങ്കറുകൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ സമുദ്രാടിത്തട്ടിൽ കിടക്കുന്ന സാന്തോ സ്പിരിറ്റോയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചരിത്രകാരനും ഡൈവിംഗ് സൂപ്രണ്ടുമായ അലസാന്ദ്രാ കാബെല്ല പറയുന്നു.