കോവിഡിന് ശേഷമുള്ള ആദ്യ രാജ്യാന്തര മത്സരം ഇന്ന് ആരംഭിക്കുമ്പോൾ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെയില്ലാത്ത മാറ്റങ്ങൾക്കാണ് ലോകം സാക്ഷിയാകുന്നത്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് വീണ്ടും ക്രിക്കറ്റ് ലോകം ഉണരുന്നത്. ഒന്നാം ടെസ്റ്റിൽ ഇന്ന് ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ നേരിടും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന മത്സരത്തിൽ കാണികൾ ഇല്ലാത ഒഴിഞ്ഞ ഗാലറിക്ക് നടുവിലാണ് താരങ്ങൾ മാറ്റുരക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റ് ലോകം സജീവമാകുന്നത്. ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ടിൽ തന്നെയാണ് മത്സരങ്ങൾക്ക് വീണ്ടും തുടക്കമാകുന്നത് എന്നതും മറ്റൊരു സവിശേഷത.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 143 വർഷങ്ങൾക്കിടയിൽ ആദ്യമായാണ് കാണികളില്ലാത്ത മത്സരം നടക്കുന്നത്. അടച്ചിട്ട സ്റ്റേഡിയത്തിൽ ഇഷ്ടതാരങ്ങളുടെ ബൗണ്ടറികളും വിക്കറ്റും ആഘോഷമാക്കാൻ കാണികൾ ഉണ്ടാകില്ല.
ക്രിക്കറ്റിൽ കൊറോണ വേറെയും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ബോളുകളിൽ സാൽവിയ ഉപയോഗിക്കാൻ അനുമതിയില്ല. ഏതെങ്കിലും താരങ്ങൾ സാൽവിയ ഉപയോഗിച്ചാൽ അംപയർക്ക് ഇടപെടാം. രണ്ട് തവണ താക്കീതും അത് കഴിഞ്ഞാൽ അഞ്ച് റൺ പെനാൽട്ടിയും ഈടാക്കും.
ആകെ മൂന്ന് മത്സരങ്ങളാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പരയില്‍ ഉള്ളത്. ഇന്നത്തെ മത്സരം സതാംപ്ടണിലും രണ്ടും മൂന്നും മത്സരങ്ങള്‍ മാഞ്ചസ്റ്ററിലുമാണ് നടക്കുക. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം. ഈ മാസം 16,24 എന്നീ തിയതികള്‍ മറ്റ് മത്സരങ്ങൾ നടക്കും.
കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ നടത്തുന്ന മത്സരങ്ങള്‍ കളിക്കാര്‍ക്ക് വിരസമാവാതിരിക്കാന്‍ കാണികളുടെ റെക്കോര്‍ഡഡ് ആരവവും പാട്ടും കേള്‍പ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.