രാജ്യത്ത് കൊറോണ വൈറസ് ഭീഷണി നില നില്‍ക്കേ IPL Governing Council യോഗം മാർച്ച് 14ന്.
13ാമത് IPL മത്സരങ്ങള്‍ മാര്‍ച്ച് 29ന് ആരംഭിക്കേണ്ട അവസരത്തില്‍ കൊറോണ വൈറസ് ഭീഷണി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കൂടാതെ, മത്സരങ്ങള്‍ മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് ഹർജികളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ IPL മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലാണ് ഹർജി. IPL മാറ്റിവെക്കാനായി കേന്ദ്ര സർക്കാർ BCCIയോട് ആവശ്യപ്പെടണമെന്നാണ് പൊതു താൽപര്യ ഹർജിയിൽ പറയുന്നത്. ഈയവസരത്തില്‍ IPL Governing Council യോഗം വളരെ നിര്‍ണ്ണായകമാണ്.
അതേസമയം, കൊറോണ വൈറസ് ഭീഷണിയെതുടര്‍ന്ന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണങ്ങള്‍ മൂലം ഏപ്രിൽ 15 വരെ വിദേശ കളിക്കാര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കില്ല.
കൂടാതെ, മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് കർണാടക, മഹാരാഷ്ട്ര സർക്കാരുകൾ കേന്ദ്രത്തോട് മാർഗനിർദ്ദേശം തേടിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥിതിയ്ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിന് കാതോര്‍ക്കുകയാണ് ഇരു സംസ്ഥാനങ്ങളും.
അതേസമയം, നിശ്ചയിച്ച തീയതിയിൽ തന്നെ മത്സരങ്ങള്‍ നടത്താനാണ് BCCI തീരുമാനം. IPLന് നിലവിൽ ഭീഷണിയൊന്നുമില്ലെന്നും മാറ്റി വെക്കില്ലെന്നുമാണ് BCCI പ്രസിഡൻറ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മത്സര നടത്തിപ്പിൽ ആശങ്കയൊന്നും തന്നെ ഇല്ലെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു. കൊറോണക്കെതിരെ എല്ലാ പ്രതിരോധ സംവിധാനങ്ങളും എടുത്ത് കൊണ്ടുതന്നെയാവും IPL നടത്തിപ്പുമായി മുന്നോട്ട് പോവുകയെന്നും അദ്ദേഹം പറഞ്ഞു.
നിരവധി വിദേശതാരങ്ങൾ അടക്കം പങ്കെടുക്കുന്ന ടൂർണമെൻറാണ് ഐപിഎൽ. മാർച്ച് 29 മുതൽ മെയ് നാല് വരെ നടക്കുന്ന മത്സരങ്ങൾ രാജ്യത്തിലെ ഏഴ് സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഡിയങ്ങളിലായാണ് നടക്കുന്നത്.
മഹാരാഷ്ട്രയിലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ മാർച്ച് 29നാണ് IPLന്‍റെ ഉദ്ഘാടന മത്സരം നടക്കുക. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കി൦ഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.