ഢാക്ക: പാക് താരം ഷാഹിദ് അഫ്രിദിക്കുപിന്നാലെ ഏഷ്യയിലെ മറ്റൊരു പ്രമുഖ ക്രിക്കറ്റർക്കും കോവിഡ്. ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ മഷ്റഫെ മോർട്ടാസയ്ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. കഴിഞ്ഞ രണ്ട് ദിവസമായി അസുഖബാധിതനായ ഇദ്ദേഹത്തിന് ഇന്നാണ് രോഗം സഥിരീകരിച്ചത്. മോർത്താസ ഇപ്പോൾ വീട്ടിൽ ക്വറന്‍റീനിലാണ്.
‘ഭായി (സഹോദരൻ) രണ്ട് ദിവസമായി പനി ബാധിതനാണ്. കോവിഡ് -19 ടെസ്റ്റ് വെള്ളിയാഴ്ച നടത്തി, ഇന്ന് ഞങ്ങൾക്ക് ഫലം ലഭിച്ചു. അദ്ദേഹത്തിന് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ധാക്കയിലെ വീട്ടിൽ ക്വറന്‍റീനിലാണ്. അദ്ദേഹത്തിനായി പ്രാർത്ഥിക്കുക, ”മോർട്ടസയുടെ ഇളയ സഹോദരൻ മൊർസാലിൻ ബിൻ മോർട്ടാസ യുണൈറ്റഡ് ന്യൂസ് ബംഗ്ലാദേശിനോട് പറഞ്ഞു.
പാർലമെന്റ് അംഗം കൂടിയായ മോർട്ടാസ ഈ വർഷം മാർച്ചിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. 54 ടി 20 മത്സരങ്ങൾക്ക് പുറമെ 36 ടെസ്റ്റുകളും 220 ഏകദിനങ്ങളും മോർത്താസ കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ ബംഗ്ലാദേശ് മികച്ച ടീമായി മാറിയത് മോർത്താസയുടെ ക്യാപ്റ്റൻസിയിലും ഓൾറൌണ്ട് മികവിലുംകൂടിയാണ്.
വിരമിക്കലിലേക്ക് തള്ളിവിടാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ശ്രമിച്ചുവെന്ന ആരോപണം അടുത്തിടെ മോർത്താസ ഉന്നയിച്ചിരുന്നു. ക്രിക്കറ്റിൽ താൻ കൈവരിച്ച നേട്ടങ്ങളെ ബഹുമാനിക്കാത്ത ക്രിക്കറ്റ് ബോർഡിന്‍റെ നിലപാട് മാനസിക വിഷമമുണ്ടാക്കുന്നതായും മോർട്ടാസ അടുത്തിടെ പറഞ്ഞിരുന്നു.
“സത്യസന്ധമായി പറഞ്ഞാൽ, ഞാൻ വിരമിക്കുന്നതിന് ക്രിക്കറ്റ് ബോർഡിന് തിരക്കുണ്ടെന്ന് തോന്നുന്നു, ഇത് തീർച്ചയായും വേദനിപ്പിക്കുന്നു,” മോർട്ടാസ ക്രിക്ക്ബസിനോട് പറഞ്ഞു.സമീപകാലത്ത് വൈറസ് ബാധിച്ച ഏഷ്യയിൽ നിന്നുള്ള രണ്ടാമത്തെ പ്രശസ്ത ക്രിക്കറ്റ് കളിക്കാരനാണ് മോർട്ടാസ. ജൂൺ 13 ന് പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയ്ക്കു കോവിഡ് -19 സ്ഥിരീകരിച്ചത്.
ബംഗ്ലാദേശിൽ കോവിഡ്-19 പോസിറ്റീവ് കേസുകളുടെ എണ്ണം 108,775 ആണ്. ഇതുവരെ 1425 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.