കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന, ട്വന്റി20 പരമ്പരയ്ക്ക് ഈ മാസം 13ന് തുടക്കമാകാനിരിക്കെ, ഇന്ത്യയുടെ രണ്ടാം നിര ടീമുമായി കളിക്കാൻ സമ്മതിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ അർജുന രണതുംഗ. ബിസിസിഐ തീരുമാനം ശ്രീലങ്കൻ ക്രിക്കറ്റിനെ അപമാനിക്കുന്നതിനു തുല്യമാണെന്നും രണതുംഗ പരാമർശിച്ചു.
വിരാട് കോലിയുടെ നേതൃത്വത്തിൽ ടെസ്റ്റ് ടീം നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ഏകദിന, ട്വന്റി20 സ്പെഷലിസ്റ്റുകളെ അണിനിരത്തിയാണ് ഇന്ത്യ ശ്രീലങ്കയിൽ പര്യടനം നടത്തുന്നത്. എന്നാൽ ഇന്ത്യ അവരുടെ മികച്ച ടീമിനെയാണ് ഇംഗ്ലണ്ട് പര്യടനത്തിന് അയച്ചതെന്നും ദുർബലരായ ടീമിനെ ഇങ്ങോട്ടും അയച്ചെന്നും ഇതിനെല്ലാം നമ്മുടെ ബോർഡിനെ പറഞ്ഞാൽ മതി’ എന്നുമാണ് രണതുംഗ പ്രതികരിച്ചത്.
ശ്രീലങ്കൻ പര്യടനത്തിനായി എത്തിയ ഇന്ത്യൻ ടീം നിലവിൽ ശ്രീലങ്കയിൽ ക്വാറന്റീനിലാണ്. മലയാളി താരങ്ങളായ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവരും ടീമിലുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ കൂടിയായ രാഹുൽ ദ്രാവിഡാണ് ശ്രീലങ്കയിൽ ഇന്ത്യൻ ടീമിന്റെ പരിശീലകൻ. ശിഖർ ധവാനാണ് ക്യാപ്റ്റൻ.1996ൽ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് അർജുൻ രണതുംഗ.